Thursday, February 21, 2013

എന്റെ തീര്‍ഥയാത്രകള്‍




എന്റെ തീര്‍ഥയാത്രകള്‍  


കാടാമ്പുഴ ദേവിയുടെ സവിധത്തില്‍ 



ജോലി നഷ്ടമായിട്ടു ആറു മാസമായപ്പോള്‍ ആണ് ഒരു ചിന്ത....   നമ്മള്‍ക്കൊന്നു കാടാമ്പുഴക്ക്‌ പോയാലെന്താ?  എന്റെ  സുഹൃത്ത് അര്‍ജുനേട്ടനും  ഞാനും എന്റെ ഫാമിലിയും കൂടി കാടാമ്പുഴക്ക്‌ പോകാന്‍ പരിപാടി തയാറാക്കി. 

2013 ജനുവരി 20ന്  എന്റെ മാരുതി സെന്‍ കാറില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ഞങ്ങള്‍ മുളങ്കുന്നത്ത് കാവിലുള്ള എന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. ഷൊര്‍ണൂര്‍, പട്ടാമ്പി, കൊപ്പം, തിരുവേഗപ്പുറ, വളാഞ്ചേരി, വെട്ടിച്ചിറ വഴി നാലരയൊടെ  ഞങ്ങള്‍ കാടാമ്പുഴ ദേവിയുടെ സന്നിധാനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ദേവി അയച്ചതെന്ന് തോന്നുമാറു ഒരാളെ കണ്ടു മുട്ടി. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ കൌണ്ടറിനു മുന്‍പില്‍ തപസ്സു തുടങ്ങി.  കുട്ടികളോടും ഭാര്യയോടും അമ്പലത്തിനു താഴെ മുട്ടറക്കുന്നതിനുള്ള  ക്യൂവില്‍ നില്‍ക്കാനും പറഞ്ഞു തന്നു അപ്രത്യക്ഷനായി. 

സാധാരണ അമ്പലങ്ങളില്‍ ശ്രീകോവില്‍ മുകളിലേക്ക് പടികള്‍ കയറി  വേണം എത്താന്‍. പക്ഷെ ഇവിടെ നേരെ തിരിച്ചാണ്‌.  ഏകദേശം അറുപതു പടികള്‍ ഇറങ്ങി വേണം ഈ വനദുര്‍ഗയുടെ സവിധത്തില്‍ ചെല്ലാന്‍. 

അല്പം ഐതിഹ്യം (വിക്കിപീടിയയോട് കടപ്പാട്)
 ദേവി 

പാശുപതാസ്ത്രം സമ്പാദിക്കാൻ അര്‍ജുനന്‍ പരമശിവനെ  ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനന്‍ മൂകാസുരനെ, അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ  വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടേയെന്ന്. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ഠാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യസ്വാമികൾ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.കിരാത പാർവ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിൻറെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീർക്കുകയും ചെയ്തു എന്നാൺ വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാൺ ഐതിഹ്യം. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യം. പടിഞ്ഞാട്ടാണ് ദർശനം.

ആറു മണിയോടെ കൌണ്ടര്‍ തുറന്ന് കൂപ്പണ്‍  വാങ്ങി വന്നു. ക്ഷേത്രക്കുളത്തിനടുത്ത് ഒരു ടാങ്കുണ്ട്   അതില്‍ നമ്മള്‍ കൊണ്ടുവന്ന അല്ലെങ്കില്‍ ക്ഷേത്ര പരിസരത്ത് നിന്ന് വാങ്ങിയതോ ആയ നാളികേരങ്ങള്‍ മുക്കി എടുത്തതുമായി, ദേവീ ദര്‍ശനത്തിനുള്ള ക്യൂവില്‍ നിന്നു. ഞായറാഴ്ച  ആയതിനാലാവും നല്ല തിരക്കയിരുന്നു. ഒടുവില്‍ എട്ടരയോടെ ആ ദിവ്യ പ്രതിഷ്ഠ കണ്‍ കുളിര്‍ക്കെ കണ്ടു വണങ്ങി. ഞങ്ങളുടെ പേരില്‍ മുട്ടറുക്കുന്നതിനു വേണ്ടി തിരുമേനി നാളികേരങ്ങള്‍ പൊട്ടിക്കുന്നതും നോക്കി നില്‍ക്കവേ,അദ്ദേഹം മുട്ടറത്തത് എല്ലാം ഭംഗിയായി എന്ന് പറഞ്ഞപ്പോള്‍   മനസ്സു ശന്തമായി.  
ക്ഷേത്ര കവാടം
മുട്ടറുക്കുന്നത്തിനുള്ള നാളികേരങ്ങള്‍ 
                                                                                 


പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങൾ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാൻ ഉണ്ടായ ദിവസങ്ങളുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിൻറെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്.
മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശങ്കരാചാര്യസ്വാമികൾ എന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാൺ ആദ്യ പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിതളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്. 

ഒന്‍പതു മണിയോടെ ഞങ്ങള്‍ തിരിച്ചു പോന്നു. എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണെങ്കിലും മറ്റുള്ളവരുടെ ആദ്യ യാത്ര ആയതിനാല്‍ അവര്‍ക്ക് അതിയായ സന്തോഷം ആയി. ഇനിയും വരാന്‍  അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ പത്തരയോടെ വീട്ടിലെത്തി. എല്ലാവര്‍ക്കും  ദേവിയുടെ അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു. 



........................... 

No comments: