Tuesday, December 13, 2011

വികാരം വിവേകത്തെ കീഴ്പെടുത്തുമ്പോള്‍

വികാരം വിവേകത്തെ കീഴ്പെടുത്തുമ്പോള്‍ 

വളരെ ലോലമായ ഒരു തന്തു പോലെ,  വികാരത്തിനും വിവേകത്തിനും ഇടയിലെ ഒരു നൂല്‍പ്പാലം പോലെ മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് അതീവ സങ്കീര്‍ണമായി കഴിഞ്ഞു. ചില രാഷ്ട്രീയക്കാരുടെ അപക്വമായ പ്രസ്താവനകളും അനവസരത്തിലുള്ള ബാലിശമായ എടുത്തു ചാടലുകളും ഇതിനെ ഒരു വൈകാരിക പ്രശ്നമാക്കി മാറ്റി.

മുല്ലപ്പെരിയാര്‍ പോലെ അതീവ നിഗൂഡത നിറഞ്ഞ ഒരു പ്രശ്നത്തെ ഇത്ര ലാഘവത്തോടെ ഭരണാധികാരികള്‍ സമീപിച്ചതിലെ സാംഗത്യമില്ലായ്മ  എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. തമിഴര്‍ക്കു കൃഷി ചെയ്യാനും കുടിക്കാനും വെള്ളം വേണം അത് നല്‍കാന്‍ കേരളം ഇന്നും ഒരുക്കവും ആണ്. ഒരു പക്ഷെ കേരളത്തിനും തമിഴ് നാടിനും പൊതുവായ മറ്റു പ്രശ്നങ്ങള്‍ ഇല്ലാത്ത നിലക്ക് രണ്ടു മുഖ്യമന്ത്രിമാരും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ഒരു പരിധി വരെ ഉമ്മന്‍ ചാണ്ടി അതില്‍ വിജയിച്ചതുമാണ്. പക്ഷെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെയും ഘടക കക്ഷികളിലെ നേതാക്കളുടെയും അതിരു വിട്ട വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു .

പ്രത്യേകിച്ചും തമിഴ്നാട്ടില്‍ തല്ക്കാലികമായും സ്ഥിരമായും താമസിക്കുന്ന നമ്മുടെ സഹോദരങ്ങളെ ഓര്‍ത്തെങ്കിലും രാഷ്ട്രീയ നേതാക്കള്‍  ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. ഇവരുടെ ഓരോ പ്രസ്താവനകളും എരിതീയില്‍ എണ്ണ ഒഴിക്കുന്ന പോലത്തെ അനുഭവങ്ങള്‍ അവിടെനിന്നു എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോന്ന മലയാളികള്‍ക്ക് പറയാനുണ്ടാകും.

 തമിഴ്നാട്ടില്‍ വിരുദ്ധ ചേരികളില്‍ അന്യോന്യം പടവെട്ടി മരിക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് പുതു ജീവന്‍ നല്കാന്‍ കേരളത്തിലെ ഈ പ്രക്ഷോഭം സഹായിച്ചു. അവിടുത്തെ സംസ്കാരമുള്ള ജനങ്ങളെ പോലും കുത്തി ഇളക്കാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞു. സ്പെക്ട്രം വിവാദങ്ങളില്‍ കുടുങ്ങി മുഖം നഷ്ടപ്പെട്ട ഡി എം കെക്കും, അസാധാരണമാം വിധം ബസ്‌ ചാര്‍ജു വര്‍ദ്ധിപ്പിച്ചു പ്രശ്നങ്ങളില്‍ കുടുങ്ങിയ ജയയുടെ പാര്‍ട്ടിക്കും തങ്ങള്‍ക്കുണ്ടായ ക്ഷീണത്തെ മറികടക്കാന്‍ പ്രാപ്തരാക്കിയത് മാത്രമാണ്  ഇവിടുത്തെ നേതാക്കളുടെ പ്രസ്താവനകള്‍ കൊണ്ടുണ്ടായ ഗുണം. അല്ലെങ്കില്‍ തന്നെ മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസ് ആയതിനാല്‍ നമ്മുടെ വികാരങ്ങളെ അങ്ങേയറ്റം നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു. അത് ചെയ്യാതെ പ്രതിപക്ഷ നേതാവ് പോലും വികാരത്തിനടിമ   ആയി ആരും സഹായിച്ചില്ലെങ്കില്‍ ജനങ്ങളുടെ കൈയില്‍ നിന്നും പണം പിരിച്ചു പുതിയ ഡാം നിര്‍മിക്കും എന്ന പ്രസ്തവനകളൊക്കെ വില കുറഞ്ഞ വെറും ഒരു പ്രകടനമായെ   ആള്‍ക്കാര്‍ കാണൂ. അച്യുതാനന്ദന്റെ ഈ രോഷ പ്രകടനങ്ങള്‍ സ്വന്തം പുത്രന്റെ കേസില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനോ, അതോ  വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എതിര്‍ പക്ഷത്തെ തകര്‍ക്കാനോ?          

 പുതിയ അണക്കെട്ടിനു വേണ്ടിയുള്ള മുറവിളിക്ക് കേന്ദ്രത്തില്‍ പോയി മുറി ഹിന്ദിയില്‍ പോലും രണ്ടു വാക്ക് പറയാനറിയാത്ത നേതാക്കള്‍ ഇവിടെ കിടന്നു തൊള്ള പൊട്ടുന്നത് പോലെ പൊട്ടിത്തെറിക്കുമ്പോള്‍, തമിഴ്നാട്ടില്‍ ഒരു അഭിപ്രായം, ഇവിടെ എതിര്‍ അഭിപ്രായം എന്ന മട്ടില്‍ രണ്ടു വള്ളത്തില്‍ കാലും വെച്ച് നില്‍ക്കുന്ന സി പി എം, ബി ജെ പി, കോണ്‍ഗ്രസ്‌ തുടങ്ങിയ പാര്‍ട്ടികളെ കാണുമ്പോള്‍ ജനം മൂക്കത്ത് വിരല്‍ വച്ച് പോകും.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്തൊക്കെ സംഭവിക്കും എന്ന് പ്രവചിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നിരിക്കെ വിവിധ നേതാക്കള്‍ നിരത്തുന്ന ജനസംഖ്യയിലും കാര്യമായ വിത്യാസമുണ്ട്. മരിച്ചെക്കാവുന്ന  ജനങ്ങളുടെ സംഖ്യാ വിശകലനം ആണ് ഇതില്‍ മുഖ്യം. ചിലര്‍ പറയുന്നത് മുപ്പതു ലക്ഷമെന്നാണ്. ചിലര്‍ മുപ്പത്തഞ്ചു ലക്ഷം എന്ന് പറയുമ്പോള്‍ ചിലരുടെ അഭിപ്രായത്തില്‍ അത് നാല്‍പ്പത്തഞ്ചു ലക്ഷം എന്നാണ്. ഇത്തരം പ്രസ്താവനകള്‍ അണികള്‍ ഫ്ലെക്സ് അടിച്ചു പ്രദര്‍ശിപ്പിക്കുകരും ചെയ്തിട്ടുണ്ട്. എം സി റോഡില്‍ കൂടി യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരം നൂറു കണക്കിന് ആഭാസങ്ങള്‍ കാണാനാവും. ഈ ഫ്ലെക്സ് അടിച്ച പൈസ ആരുടേതായാലും എത്രയോ പാവങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനോ ഒരു നേരത്തെ ആഹാരത്തിനോ ഉതകുമായിരുന്നു. ഇല്ലേ?

തമിഴ്നാട്ടില്‍ മലയാളികളോടുള്ള പെരുമാറ്റം മോശമാകുന്നു എന്ന് അടിക്കടി ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോഴും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍  കേരളത്തില്‍ ജീവിക്കുന്ന ആറു ലക്ഷത്തോളം വരുന്ന തമിഴര്‍ക്കും കോടാനുകോടി വരുന്ന ശബരിമല
തീര്‍ഥാടകര്‍ക്കും  ഒരു പോറല്‍ പോലും എല്പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അത് വളരെ സന്തോഷകരമായൊരു വാര്‍ത്തയാണ്.

നാം വികാരങ്ങള്‍ക്ക്   അടിമപ്പെട്ടു കൂടാ. മലയാളികളും തമിഴരും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്.  നമ്മുടെ പൈതൃകം അങ്ങനെ വിളിച്ചോതുന്നു. വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവന്റെ ജീവിതം കഴുതയ്ക്ക് തുല്യമാണെന്ന്ഞാന്‍ കരുതുന്നു. ഏതു കാര്യത്തെയും വിവേകത്തോടെ സമീപിക്കുന്നവന്‍ വിജയിക്കുന്നു. അല്ലെങ്കില്‍ പരാജയം അവനെ കാത്തിരിക്കുന്നു. 

No comments: