Tuesday, September 06, 2011

പൂക്കളിലെ മനോഹരി - തുമ്പപ്പൂ

പൂക്കളിലെ മനോഹരി ....

പൂക്കളിലെ മനോഹരി ആര്? എന്റെ ഉത്തരം തുമ്പപ്പൂ... ആ ധവള ശോഭ... പതുങ്ങിയ നില്പ്...ഒരു കാലത്ത് പ്രശസ്തിയുടെ കൊടുമുടി കയറിയ തുമ്പപ്പൂക്കള്‍ ഇന്ന് ഏറെക്കുറെ പുതു തലമുറയ്ക്ക് അവ്യക്തമായ ഒരു ഓര്‍മ മാത്രമായി തീര്‍ന്നിരിക്കുന്നു. ഓണമെത്തുമ്പോള്‍ മാത്രം ചില മുതിര്‍ന്നവര്‍ പറയും തുമ്പയും തുളസിയും ഇല്ലാതെന്തു പൂക്കളം?  തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്  കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്

ഓണം മലയാളികള്‍ക്ക് ഉണര്‍ത്തുന്ന വികാരം എന്താണ്? നൂറായിരം കൂട്ടം പ്രശ്നങ്ങള്‍ക്ക് നടുവില്‍ ഉഴലുമ്പോഴും മലയാളികളുടെ മനസ്സില്‍ അടിയില്‍ എവിടെയോ ഒരു ഗൃഹാതുര സ്മരണയും പേറി ഓണം ചിങ്ങമാസം പിറക്കുന്നതും കാത്തു കിടക്കുന്നുണ്ടാവും. അത് കൊണ്ടാണ് വയറു മുറുക്കി ഉടുത്തും നാം ഓണത്തെ വരവേല്‍ക്കുന്നത്.  ഇന്ന് ഓണം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്  കച്ചവട  സംസ്കാരത്തിന്   മുന്‍പില്‍ മുട്ടിടിച്ചു വീണ  കീഴടങ്ങിയ  മലയാളിയെയാണ്.

ഇന്ന് മലയാളിക്ക് സ്വന്തം എന്ന് പറയാവുന്നതായി എന്തുണ്ട് ഓണത്തിന്? സദ്യക്ക് വിളമ്പുന്ന ഇലയും പച്ചക്കറികളും എന്തിനു ചോറിനു പോലും നമുക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചല്ലേ പറ്റൂ? അപ്പോള്‍ പിന്നെ പൂക്കളുടെ കാര്യം എടുത്തു പറയണോ? നാളെ ചുക്ക് വെള്ളവും പപ്പടവും കൂടി തമിഴ് നാട്ടില്‍ നിന്ന് വരുത്തിയാല്‍ അത്ര നന്ന്. ഇവിടെ കഴിക്കാന്‍ ഒരു വയറും ആഹാരം ഇറക്കാന്‍ ഒരു വായും മാത്രം സ്വന്തമായുള്ള മലയാളികള്‍ക്കെങ്ങനെ ഇതെല്ലം അദ്ധ്വാനിച്ചുണ്ടാക്കാന്‍   പറ്റും?

എന്റെ കുട്ടിക്കാലത്ത് ചില ഓണ സ്മരണകള്‍ : കാലത്ത് അഞ്ചു മണിക്കേ ഉണരും. പഠിക്കുന്ന സമയത്ത്  ഏഴു മണിക്ക് ഉണരുന്ന ഞങ്ങള്‍ ഉദയ സൂര്യന്റെ  ഭംഗി ആസ്വദിക്കുന്നത് ഈ ഓണക്കാലത്താണ് എന്ന് എല്ലാവരും പറയും. കുളി കഴിഞ്ഞ് ഒരുങ്ങി ട്രൌസറിന്റെ ഇരു പോക്കട്ടുകളിലും നിറയെ കായുപ്പേരിയും സ്റ്റോക്ക്‌ ചെയ്തു തൊടിയിലേക്ക്‌ ഇറങ്ങുകയായി. അന്നത്തെ പൂക്കളുടെ പേരുകള്‍ പലതും നാവിന്‍ തുമ്പത്ത് എത്തുന്നുണ്ടെങ്കിലും ഇന്നവയൊക്കെ  കണി കാണാന്‍ പോലും കിട്ടുമോ എന്നറിയില്ല. അന്ന് പറമ്പ് നിറയെ കശുമാവ് (പറങ്കിമാവ്) ഉണ്ടായിരുന്നു. ഇന്നത്തെ പോലെ റബ്ബര്‍ മരങ്ങള്‍ അന്ന് വന്നിട്ടില്ല. പിന്നെ ഉള്ളത് നല്ല വരിക്ക, കൂഴ പ്ലാവുകള്‍, പേരകള്‍, മാവുകള്‍, തെങ്ങുകള്‍... പറമ്പില്‍ നിറയെ പലവിധത്തിലുള്ള പൂക്കള്‍. കദളിപ്പൂ (ഇതും മനോഹരി ആണ് കേട്ടോ) മുക്കൂറ്റി പ്പൂ, പിന്നെ അരളിപ്പൂ, കൊങ്ങിണി പൂ (ഇത് രണ്ടു മൂന്നു നിറത്തില്‍ ഉണ്ട്) ചെമ്പരത്തി (പലനിറങ്ങളില്‍), തെച്ചിയും കോളാമ്പി പൂവും (മഞ്ഞ നിറമുള്ള), മന്ദാരം,  നന്ദ്യാര്‍ വട്ടം, അങ്ങനെ എത്ര...എത്ര  

ഇന്ന് ചില പുരയിടങ്ങളിലെ കാടു പിടിച്ചു കിടക്കുന്നതിനിടയില്‍ മാത്രം കാണുന്ന എന്റെ തുമ്പ പൂവിനെ ഓര്‍ക്കുന്നത് ഓണം വരുമ്പോഴാണ്. ഈ പത്തു ദിവസങ്ങളിലെ റാണി എന്ന് വേണമെങ്കിലും തുമ്പപ്പൂവിനെ വിശേഷിപ്പിക്കാം. കാരണം തുമ്പപ്പൂ ഇല്ലാതെ പൂക്കളം പൂര്‍ണമാകുന്നില്ല.



എന്റെ കുട്ടികളെ ഞാന്‍ പഠിപ്പിച്ചത് - മഹാബലി നാട്ടില്‍ വരുന്നത് നമ്മുടെ തനതായ പൂക്കളം കാണാന്‍ ആണ്. അല്ലാതെ തമിഴ് നാട്ടില്‍ നിന്നെത്തുന്ന ജമന്തിയും  വാടമല്ലിയും കൊണ്ട് ഉണ്ടാക്കിയ പൂക്കളം കാണാന്‍ അല്ല. അവയൊന്നും അല്ല പൂക്കളം  ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത് - നമ്മുടെ തൊടിയിലും വയല്‍ വരമ്പുകളിലും വളരുന്ന നമ്മുടെ തനതായ പൂക്കള്‍ ആണ് വേണ്ടതെന്ന്. ഇത്തവണ അവര്‍ തുമ്പയും തുളസിയും ശംഖുപുഷ്പവും തേടി നടക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എന്തായാലും ഈ തലമുറയെങ്കിലും നമ്മുടെ പൈതൃകം കാത്തു സൂക്ഷിക്കുമെന്നാശിക്കാം.

No comments: